റോം: ഇസ്രയേലുമായുള്ള സൈനിക സഹകരണ കരാർ ഇറ്റലി റദ്ദാക്കി. നിലവിലത്തെ സാഹചര്യത്തിൽ കരാർ തുടരേണ്ടതില്ലെന്നു സർക്കാർ തീരുമാനിച്ചതായി പ്രധാനമന്ത്രി ജോർജിയ മെലോണി അറിയിച്ചു.
പ്രതിരോധ വ്യവസായ മേഖല, സൈനിക പരിശീലനം, സങ്കേതികവിദ്യാ ഗവേഷണം തുടങ്ങിയവയിൽ സഹകരിക്കുന്ന കരാർ 2006ൽ നിലവിൽ വന്നതാണ്. അഞ്ചു വർഷം കൂടുന്പോൾ പുതുക്കുകയാണ് ചെയ്തുകൊണ്ടിരുന്നത്. ഇനി പുതുക്കേണ്ടെന്നാണ് തീരുമാനം.
കഴിഞ്ഞയാഴ്ച ലബനനിലെ യുഎൻ സമാധാന സേനയുടെ ഭാഗമായ ഇറ്റാലിയൻ സംഘത്തിന്റെ വാഹനങ്ങൾക്കു നേർക്ക് ഇസ്രേലി സേന വെടിയുതിർത്തിരുന്നു. ഇസ്രേലി അംബാസഡറെ വിളിച്ചുവരുത്തി ഇറ്റലി പ്രതിഷേധിച്ചു.